ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന പാർലമെന്റ് മാർച്ചിനെ പ്രതിരോധിക്കാൻ ആശയവിനിമയത്തിനും യാത്രാസംവിധാനത്തിനുമുള്ള മാർഗങ്ങൾ വിച്ഛേദിച്ച് ഡൽഹി പോലീസ്.
പതിനായിരത്തിലധികം പേർ പങ്കെടുത്ത മാർച്ച് അക്രമാസക്തമാകാതിരിക്കാൻ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മാർച്ചിന് അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കടുത്ത നടപടികൾ.
സിജെപിയുടെ പ്രതിഷേധവേദിയായ ജന്തർ മന്തറിനു കിലോമീറ്ററുകൾക്കപ്പുറവും ഇന്റർനെറ്റ് വിച്ഛേദിച്ചും സമരഭൂമിക്കടുത്തുള്ള രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, ജൻപഥ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നീ മെട്രോ സ്റ്റേഷനുകൾ പൂട്ടിയുമാണ് മേഖലയിൽ പോലീസ് ക്രമസമാധാനം ഉറപ്പാക്കാനുള്ള വഴികൾ തേടിയത്.
ആയിരത്തിലധികം പോലീസുകാരെയാണു വിന്യസിച്ചിരുന്നത്. ജന്തർ മന്തറിനു ചുറ്റും ബാരിക്കേഡുകൾ ഉയർത്തിയും ഡൽഹിയുടെ പലയിടങ്ങളിൽനിന്നുമായി ഒഴുകിയെത്തിയ ജനങ്ങളെ തടഞ്ഞു.
പാർലമെന്റ് മാർച്ച് ആരംഭിച്ചതിനുശേഷം സമരക്കാർക്ക് ജന്തർ മന്തറിനു പുറത്തേക്കു കടക്കാൻ ഒരൊറ്റ വഴി മാത്രമാണ് അധികൃതർ ഒരുക്കിയത്. അതിനാൽത്തന്നെ ആൾക്കൂട്ടത്തിനിടയിൽ മണിക്കൂറുകളോളം ജലപാനം നടത്താത്തവർ പ്രതിഷേധസ്ഥലത്തുനിന്ന് മടങ്ങാൻ ഏറെ സാഹസപ്പെട്ടു.
ജന്തർ മന്തറിന്റെ മൂന്നു ഭാഗവും ബാരിക്കേഡുകളാൽ അടയ്ക്കപ്പെട്ടതിനാൽ തിക്കിലും തിരക്കിലും പെട്ടുള്ള ദുരന്തം ഒഴിവാക്കാനുള്ള ആവശ്യമായ തയാറെടുപ്പുകൾ പോലീസ് സ്വീകരിച്ചിരുന്നില്ല.
മാധ്യമപ്രവർത്തകയെ ആക്രമിച്ചു
ന്യൂഡൽഹി: സിജെപിയുടെ പാർലമെന്റ് മാർച്ചിനിടെ മാധ്യമപ്രവർത്തകയ്ക്കുനേരേ കൈയേറ്റശ്രമം. ജന്തർ മന്തറിലെ സമരസ്ഥലത്തുനിന്ന് 400 മീറ്ററിലധികം മാറി രാജീവ് ചൗക്കിനടുത്താണ് ആൾക്കൂട്ടം ഇവരുടെ ചുറ്റും കൂടി ഗോദി മീഡിയ ഗോബാക്ക് മുദ്രാവാക്യം വിളിച്ച് ദേഹത്തേക്ക് വെള്ളമൊഴിച്ച് ഇവരുടെ കാറിനുനേരേ ആക്രമണം നടത്തിയത്.